Pages

Tuesday, November 8, 2016

കലികാലവിളയാടലുകൾ

ദേവലോകത്തു ആകേ ആശങ്കയാണ് . കലിയുഗം അവസാനിക്കാൻ ഇനിയും കൊല്ലവര്ഷങ്ങൾ ഏറേ കിടക്കുന്നു പക്ഷേ മനുഷ്യൻ റോക്കറ്റിന്റെ സ്പീഡിൽ ആണ് പാപങ്ങൾ ചെയ്തു കൂട്ടുന്നത് . കൽക്കിയുടെ അവതാരം പ്രീപോണ് ചെയ്യാൻ പറ്റുമോ എന്ന് ചോദിയ്ക്കാൻ ഭഗവാൻ വിഷ്ണുവിന്റെ മുന്നിൽ എല്ലാ ദൈവങ്ങളും എത്തിയിട്ടുണ്ട് . പ്ലാനുകൾ തെറ്റിക്കുന്ന ആൾ അല്ല പുള്ളിക്കാരൻ പക്ഷേ എന്ത് ചെയ്യാം ലോകനാശം സംഭവിച്ചതിനു ശേഷം കൽക്കി ആയി വന്നിട്ട് വേണം ട്രോളന്മാർ കൽക്കിയെ കേരളാ പോലീസിനോട് ഉപമിക്കാൻ . കൂലംകൃശമായ ചിന്തകൾക്ക് ഒടുവിൽ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാൻ ഒരു ദൂതനെ വിടാം എന്നായി തീരുമാനം . വോട്ടിംഗ് ആരംഭിച്ചു , എസ്. എം.എസ് വോട്ടിങ്ങിൽ രാമ ഭക്തൻ ഹനുമാൻ നാരദനെ തോൽപ്പിച്ചു . അങ്ങനെ മലയാള വര്ഷം 1192 തുലാം 24'നു സമയം 11 മണിക്ക് ആഞ്ജനേയൻ എ.കെ.എ ഹനുമാൻ സുൽത്താൻപേട്ട ജംക്ഷനിൽ പ്രത്യക്ഷപെട്ടു .

കുരങ്ങനെ പോലേ വേഷം ധരിച്ച ഒരാളേ കാണാൻ ആൾക്കാർ വാഹനം സ്ലോ ചെയ്തു, ചിലർ ഹോൺ അടിച്ചു ആവേശം പ്രകടിപ്പിച്ചു . ചില ഫ്രീക്കൻ പിള്ളേർ ഹനുമാനെ ബാക്ക്ഗ്രൗണ്ടിൽ ആക്കി ഒരു സെൽഫി എടുത്തു ഫേസ്‌ബുക്കിൽ ഇട്ടു വൈറൽ ആക്കി . ട്രാഫിക് ജാം ഉണ്ടാക്കിയതിന്
 കർമധീരനായയ്‌ കോൺസ്റ്റബിൾ കുട്ടൻ പിള്ള ഹനുമാന് ഒരു പെറ്റി അടിച്ചു കൊടുത്തു . ഇതേ സമയം അങ്ങ് കൽപ്പാത്തി അഗ്രഹാരത്തിൽ പൂജാകര്മങ്ങള്ക്കു ഇടയിൽ ഒരു അശരീരി കേട്ടു. അശരീരി ഫിനിഷ് ചെയ്യും മുൻപേ  'ഹനുമാൻ പാലക്കാടിൽ  വറ പോരാൻ ,  ഹനുമാൻ പാലക്കാട്ടിൽ വന്താച്ചു , എല്ലാവരും വാങ്കോ' എന്ന് വിളിച്ചു കൂവി കുടുമ പറത്തി കൊണ്ട് ഗണേഷ് അയ്യർ ബൈക്കിൽ പാഞ്ഞു . അശരീരി കേട്ടവർ കേൾക്കാത്തവർ ഫേസ്‌ബുക്കിൽ കണ്ടവർ ലൈക് അടിച്ചവർ എല്ലാവരും ഹനുമാൻ ഒറിജിനൽ ആണോ എന്നറിയാൻ സുൽത്താൻപേട്ടയിലേക്കു വെച്ച് പിടിച്ചു .

ഇതേ സമയം Mr. ആഞ്ജനേയൻ ഗദയും തൂക്കി മന്ദം മന്ദം ടിപ്പുവിന്റെ കോട്ടയിലേക്ക് നടക്കുകായാണ്.  സംഭവം പുള്ളിക്ക് ഒരു ജമ്പിനു ഉള്ളതേ ഉള്ളു എന്നാലും നാടും പരിസരവും ഒക്കെ ഒന്ന് കാണാം എന്ന ആഗ്രഹം ആവും ഇങ്ങനെ നടന്നു പോകാൻ ഉള്ളതിന്റെ പിന്നിലേ  രഹസ്യം . അങ്ങനെ ഓരോ അടി മുന്നോട്ടു വെയ്ക്കുന്തോറും പിന്നിലേ ജനപ്രവാഹം വർദ്ധിച്ചു വർദ്ധിച്ചു വന്നു.  ടിപ്പുവിന്റെ കോട്ടയുടെ അകത്തു ഉള്ള ഹനുമാൻ കോവിലിന്റെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം തിരിഞ്ഞു നിന്ന് ജനപ്രവാഹത്തെ നോക്കി തെല്ലു മന്ദഹാസത്തോടെ കൈ കൂപ്പി പ്രണമിച്ചു . അവിടേ കണ്ട ഒരു പാറക്കല്ലിൽ ഉപവിഷ്ടനായി കണ്ണടച്ച് തപസ്സു ആരംഭിച്ചു .

ജയ് ശ്രീ രാം .... ജയ് ശ്രീ രാം .... ജയ് ശ്രീ രാം..

ഈ മന്ത്രോച്ചാരണത്തിൽ ജനം നിശബ്ദമായി. ഇതേ സമയം ദില്ലിയിൽ നിന്നും അജിത് ഷായും സംഘവും ഹനുമാനെ കാണാൻ ഹെലികോപ്റ്ററിൽ പുറപ്പെട്ടിട്ടുണ്ട് എന്ന് ദില്ലിയിൽ നിന്നും നിഷാന്ത് രഘുവംശം അറിയിച്ചു. "ഇന്ത്യ വാൻറ്സ് റ്റു നോ" ചാനെൽകാരൻ ഹനുമാനെ അയാളുടെ ചാനലിൽ വരാൻ വെല്ലു വിളിച്ചു. അങ്ങ് അമേരിക്കൻ മീഡിയയിൽ യു. എഫ്. ഓ ഏലിയൻ അപ്പിയർസ് ഇൻ ഇന്ത്യ എന്ന് പറഞ്ഞു ഫ്രീക്കന്മാരുടെ കൂടേ ഉള്ള ഹനുമാന്റെ സെൽഫി പ്രചരിപ്പിച്ചു . ഈ കാണുന്നത് അമേരിക്കയുടെ ബഹിരാകാശ പരീക്ഷണങ്ങളുടെ പരാജയം ആണെന്ന് റഷ്യൻ പ്രസിഡന്റ് അപലപിച്ചു കൂട്ടത്തിൽ ഇന്ത്യയെ പുകഴ്‌ത്തുകയും ചെയ്തു  . ഇതേ സമയം ഇതിനു പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പിടിപ്പുകേടാണ് എന്ന് ദില്ലി മുഖ്യമന്ത്രി ചുഴലിവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു .

താൻ കേരള മുഖ്യമന്ത്രി ആയിരിക്കും കാലത്തു തന്നോട് ചോദിക്കാതെ പ്രത്യക്ഷപ്പെട്ടത് ഒരു തരം കുലം കുത്തി ഏർപ്പാട് ആയി പോയി എന്ന് കൈതേരി സഹദേവന്റെ ചെവിയിൽ  ഇളയരാജന്മാർ ഓതി. ഓനോട്‌ ക്ലിഫ് ഹൊസ്സിലേക്കു ഉടൻ വരാൻ ഉത്തരവ് പുറപ്പെടുവിച്ചു. രാജകല്പന അറിഞ്ഞ ഹനുമാൻ തലസ്ഥാനത്തേക്കു പറന്നു . ഹനുമാനെ വിളിച്ചു കേറ്റി സൽക്കരിച്ചതു ഹൈന്ദവ പ്രീണനം ആണെന്ന് സുരേഷ് എണ്ണത്തല ഫോൺ സന്ദേശം വഴി റിപ്പോർട്ടർ ചാനലിനെ അറിയിച്ചു . ഇതേ സമയം കണ്ണൂരിൽ ചെഗുവേരയുടെ ടീ ഷർട്ട് ഇട്ട ഹനുമാന്റെ കട്ട് ഔട്ട് പൊങ്ങി വന്നു , ഇത് കണ്ടു ആക്രോശിച്ചു സംഘികൾ ചേർന്നു ഒരു മാക്രിയേ തട്ടി . സൂര്യൻ അസ്തമിച്ചില്ല അതിനു മുൻപ് മാക്രികൾ പകരം വീട്ടി ഫൈനൽ സ്കോർ 1-1 . ബാക്കി ഒരു ഹർത്താലിന് ശേഷം കണ്ടിന്യു ചെയ്യാം എന്ന് ഇരു പാർട്ടിക്കാരും സമ്മതിച്ചു .



ഹനുമാൻ ഈസ് സൊ കൂൾ എന്ന് കരുതുന്ന ചില സ്ത്രീരൂപങ്ങൾ ഹനുമാന്റെ കൂടേ നിന്ന് ഫോട്ടോ എടുക്കാൻ ഹനുമാനെ അപ്പ്രോച്ച് ചെയ്യുകയാണ് . പക്ഷേ ലൈഫ് ലോങ്ങ് ക്രോണിക് ബാച്ചലർ ആയ ഹനുമാൻ ആ ഓഫർ നിരസിക്കുന്നു . വെറും ഫോട്ടോ എടുക്കാൻ സമ്മതിക്കാത്ത ഇവനെ കെട്ടിയിട്ടു ഒരു ഫാമിലി ഫോട്ടോ എടുത്തിട്ടേ വീടു എന്ന് തീരുമാനിച്ചു  ശ്രീ കോമളവല്ലി അന്തർജ്ജനം ട്വിറ്ററിൽ #ReadyToMarry #SelfieFreedom എന്ന ഹാഷ്ടാഗുകൾ ആരംഭിക്കുന്നു . സ്ഥലത്തെ പ്രധാന ബുദ്ധിജീവികളും ഈച്ച ആട്ടി ഇരിക്കുന്ന ചാനലുകാരും ചേർന്ന് ഇതൊരു സെൻസേഷൻ ആക്കുന്നു . കാര്യങ്ങൾ പന്തി അല്ല എന്ന് അറിഞ്ഞു അജിത് ഷാ ഹെലികോപ്റ്റർ ഭോപ്പാലിൽ നിർത്തുന്നു. ഇത് കണ്ട  കേരളാ സർക്കാർ ശ്രീ കോമളവല്ലിയെ പ്രശംസിക്കുന്നു അതിലുപരി അവരേ ഹൈ കോടതിയിൽ സപ്പോർട്ട് ചെയ്യുന്നു . അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സ്ത്രീകളുടെയും കൂടെയാണ് എന്ന് സോഷ്യലിസ്റ്റ് പാർട്ടി ഉള്ളത് എന്ന് കച്ചൂരി പത്രപ്രവർത്തകരോട് അറിയിക്കുന്നു . അവസാനം വൃശ്ചികം 21, 1192'നു പത്തിനും പതിനൊന്നിനും ഇടയ്ക്കു ഹനുമാന്റെയും കോമളവല്ലിയുടെയും വിവാഹം ഉറയ്പ്പിക്കുന്നു.  കോടതിയുടെ തീരുമാനം എതിർക്കുന്നവരെ പോലീസിനെ വെച്ച് നേരിടും എന്ന് കൈതേരി വെല്ലു വിളിക്കുന്നു .

ഗത്യന്തരം ഇല്ലാതെ ഹനുമാൻ ഭഗവാൻ വിഷ്ണുവിന് S. O. S അയച്ചു  , വന്നതിലും വേഗത്തിൽ അപ്രത്യക്ഷൻ ആവുകയും ചെയ്തു . തിരിച്ചു ദേവലോകത്തു എത്തിയിട്ട് ദേവേന്ദ്രനെ കാര്യങ്ങൾ ബോധിപ്പിക്കുന്നു . ഒന്നല്ല പതിനൊന്നു കൽക്കി എങ്കിലും വേണ്ടി വരും എന്നൊരു റഫ് എസ്റ്റിമേറ്റ് ഭഗവാൻ വിഷ്ണുവിനെ ഏൽപ്പിക്കുന്നു . ഭഗവാൻ ഒട്ടും ആശങ്കയില്ലാതെ അത് അപ്പ്രൂവ് ചെയ്യുകയും ചെയ്തു .

~~~~~~~~~~~~~~~~~~~~~~~ശുഭം~~~~~~~~~~~~~~~~~~~~~~

അടിക്കുറിപ്പ് : ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ  അത് തികച്ചും യാധൃശ്ചികം മാത്രം .